Thursday, January 9, 2020

കൊതുകു പുരാണം

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇത്രയേറെ കൊതുകുകൾ ?


കൊതുകുകൾ വെള്ളത്തിൽ മുട്ടയിടുന്നു , അതിന്റെ ലാർവകൾ വെള്ളത്തിൽ വളർന്നു വലുതായി കൊതുകുകളായി പറന്നു തുടങ്ങുന്നു. ആൺ കൊതുകുകളും പെൺകൊതുകുകളും ചെടിയുടെ ഇലയിൽ നിന്നോ തണ്ടിൽ നിന്നോ ഉള്ള സത്ത് വലിച്ചു കുടിച്ചാണ് ജീവിക്കുന്നതെന്നും, ഇണചേരുന്ന കാലമാകുമ്പോൾ മാത്രമാണ് പെൺകൊതുകുകൾ ജീവികളുടെ രക്തം കുടിക്കാൻ എത്തിച്ചേരുന്നതെന്നും  ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വിവിധ ഇനം രോഗങ്ങൾ പറത്താൻ കഴിവുള്ള ഇവ സന്ധ്യാ സമയങ്ങളിൽ  ആണ് ഏറ്റവും കൂടുതൽ ആക്രമിക്കാൻ എത്തുന്നത്. ഈ ആക്രമണം പല ജാതികളും വർഗ്ഗങ്ങളും മാറിമാറി നേരം വെളുക്കുന്നതു വരെ ഉണ്ടാകും. ഉദ്യാനത്തിലോ വഴിയരികിലോ വീട്ടിലോ പറമ്പിലോ നമുക്ക് സമാധാനമായി ഒന്ന് നിൽക്കാൻ പറ്റാത്തവിധം ഇവറ്റകൾ കടിച്ചു കൊണ്ടേയിരിക്കും. വർഷങ്ങളായി ഇത് തുടർന്ന് വരുന്നതിനാൽ നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു നിത്യ സാധാരണ സംഭവം മാത്രമായി മാറിക്കഴിഞ്ഞു. പക്ഷെ കൊതുകുകൾ ഇല്ലാത്ത ഒരു നാട്ടിൽ നിന്നും വരുന്നയാളുകളെ സംബന്ധിച്ചിടത്തോളം  വളരെ അരോചകവും ഒരുപക്ഷെ കുറെപ്പേർക്കെങ്കിലും ചൊറിച്ചിലും വൃണങ്ങൾ ഉണ്ടാക്കുന്നതും ആയ ഒരു കാര്യമാണിത്. വിദേശ വിനോദ സഞ്ചാരികൾ പലരും തന്നെ ഇതിനെപ്പറ്റി അധികം പരാതി പറയാറില്ലെങ്കിലും അവർക്ക് നമ്മുടെ ഭരണാധികാരികളെപ്പറ്റിയും ആരോഗ്യ വകുപ്പിനെപ്പറ്റിയും ഉണ്ടാകാനിടയുള്ള  ധാരണ നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അത് തന്നെയുമല്ല അവരിൽ പലരും ഇതിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും മറ്റും കയ്യിൽ കരുതാറുണ്ട്. പല വിദേശ രാജ്യങ്ങളിലെയും കാടുകളിൽ കൊതുകുകളും sandfly എന്നറിയപ്പെടുന്ന ചില രക്തദാഹിയായ പ്രാണികളും മറ്റും ഉണ്ടെങ്കിലും നമ്മുടെ നാട്ടിലെ പോലെ അവിടത്തെ  നഗരങ്ങളിലൊന്നും അവയെ കാണാറില്ല .

മ്മുടെ നാട്ടിൽസന്ധ്യയായാൽ വിളക്ക് കോളുത്തുന്നതിനോടൊപ്പം എല്ലാവരും കൊതുകുതിരികൾ കത്തിച്ചു വയ്ക്കുന്നത് ഒരു ചടങ്ങായി മാറി. രാത്രിയിൽ എല്ലാ ബെഡ് റൂമുകളിലും പല തരത്തിലുള്ള കൊതുകു നശീകരണികൾ ആണ് പുകയുന്നത് . കൊതുകിനെ മയക്കാനും കൊല്ലാനും പ്രാപ്തിയുള്ള വിഷപ്പുക..!! കൊച്ചി നഗരത്തിൽ ഒരു ദിവസം പുകയുന്നത്  മാത്രം കോടികളുടെ കച്ചവടമാണെന്നു എത്രപേർക്കറിയാം ? പെട്ടൊന്നൊരുദിവസം  കേരളത്തിൽ കൊതുകുകൾ ഇല്ലാതായാൽ തകരുന്നത്  ഒരു വലിയ വ്യവസായം തന്നെയാണ്. അത് തകരാതിരിക്കാൻ കൊതുകുകൾ പെരുകിയെ മതിയാകൂ. മുനിസിപ്പാലിറ്റികൾ കൊതുകുകളെ നശിപ്പിക്കുന്നത് തടയണം. വെള്ളം കെട്ടിക്കിടക്കുന്ന കാനകളും അഴുക്കു ചാലുകളും സജീവമായിത്തന്നെ കിടക്കണം. കൊതുകുകൾ കുറവുള്ള സ്ഥലത്തു സംഭരിച്ചു വച്ച മുട്ടകളേയും കൂത്താടികളേയും  നിക്ഷേപിക്കണം. കൊതുകു പെരുകുന്നതിനെതിരെ സംസാരിക്കുന്നവന്റെ വായടപ്പിക്കണം. ഇതെല്ലാം ഈ കമ്പനികളുടെ നിലനിൽപ്പിനാവശ്യമാണ്. അതിനായി അഴുക്കു ചാലുകൾ നാടിനാവശ്യമാണെന്നും എല്ലാ ഇടവഴികളിലും നാടിന്റെ നാനാ ഭാഗത്തും അഴുക്കു ചാലുകൾ പണിയാനുള്ള വിദഗ്ധ  ഉപദേശവും ആവശ്യത്തിന് പണവും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക്  നൽകേണ്ടതുണ്ട്. ഇപ്പോൾ കൊതുകിനു കാനയിൽ അടിക്കുന്ന വിഷം, വിഷപ്പുക എന്നിവ ജനങ്ങൾക്ക് ആരോഗ്യത്തിനു ദോഷകരമാണെന്ന് പ്രചരിപ്പിക്കുകയും അത് അവസാനിപ്പിക്കുകയും വേണം. അത് ചെയ്തില്ലെങ്കിൽ കരാറുകാരന് നഷ്ടമാകുന്ന തുകയിൽ കൂടുതൽ തുക നൽകി കരാറുകാരനെ നിലക്ക് നിർത്തണം.സ്വന്തം കമ്പനിയുടെ നിലനിൽപ് രാജ്യ താല്പര്യത്തേക്കാൾ കമ്പനിയുടെ ഉടമയ്ക്ക് എന്നും വലുതായിരിക്കും. 

കൊതുകുകളെ കൊല്ലാൻ ഫോഗിങ് എന്നൊരു കലാപരിപാടി നടത്താറുണ്ട്. ഏതെങ്കിലും ഒരു വാഹനത്തിൽ ഫോഗിങ് യന്ത്രം പിടിപ്പിച്ചശേഷം റോഡിലൂടെ വളരെ അപകടകരമായ രീതിയിൽ കാഴ്ച മറയും വിധം വാഹനങ്ങളുടെ മുന്നിൽകൂടിയും, നാട്ടുകാരുടെ മുഖത്തോട്ടും ഇത് പുകച്ചുകൊണ്ട് പോകും. അത്യാവശ്യം നല്ല ശക്തിയേറിയ വിഷപ്പുകയാണിത്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിനു അതത്ര നല്ലതാണെന്നും എനിക്ക് തോന്നിയിട്ടില്ല .  നാട്ടുകാരുടെ പരാതി പ്രകാരം അതും നിർത്തി. നിർത്തണം. കൊതുകുകൾ കാനകൾക്കുള്ളിലാണ് റോഡിലല്ല എന്ന് പലരും പറഞ്ഞു നോക്കിയെങ്കിലും ആ വാക്കുകൾക്ക് കൊതുകുതിരി  കമ്പനിക്കാർ കൊടുക്കുന്ന പണത്തേക്കാൾ വലിപ്പം  മുനിസിപ്പാലിറ്റിയിലെ കരാറുകാരനും നാട്ടിലെ വിവരം കെട്ട കൗൺസിലർമാർക്കും തോന്നിയില്ല. പകരം അവർ കണ്ടുപിടിച്ചത് നാട്ടിലെ കക്കൂസുകളുടെ സെപ്റ്റിക് ടാങ്കിന്റെ വെൻറ് പൈപ്പ് വഴിയും, വീട്ടു പരിസരങ്ങളിൽ കുളിമുറിയിൽ നിന്നും അടുക്കളയിൽ നിന്നും ഒഴുകി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുമൊക്കെയാണ് നാട് നീളെ ഇത്രയും കൊതുകുണ്ടാകുന്നതെന്നാണ് . അതിനായി എല്ലാ വീട്ടിലും കയറി ഇറങ്ങി മരുന്ന് തളിക്കാനും, സെപ്റ്റിക് ടാങ്കിന്റെ വെൻറ് പൈപ്പ് net  ഉപയോഗിച്ച് അടക്കാനും ഉത്തരവിട്ടു. അതേസമയം കാനകളിൽ നിറഞ്ഞു കവിഞ്ഞിരുന്ന കോടിക്കണക്കിനു കൊതുകുകളെ കൊതുകുതിരി കമ്പനികൾക്ക് വേണ്ടി അവർ കണ്ടതായി ഭാവിച്ചില്ല. 

1970 കളുടെ അവസാനത്തോടെയാണ് കൊതുകിനെതിരെ ഫോഗിങ് എന്ന കണ്ടുപിടുത്തം പുറത്തറിഞ്ഞു തുടങ്ങിയത്. 80കളിൽ എപ്പോഴോ മാതൃഭൂമി/ മനോരമ  പത്രത്തിൽ ( ഏതു പത്രമാണെന്നു വ്യക്തമായി ഓർക്കുന്നില്ല ) കൊതുകു നിവാരണ യന്ത്രത്തെപറ്റി ഒരു വാർത്ത കണ്ടിരുന്നു. കൊതുകുകൾ കാനകളിലെ വെള്ളത്തിൽ മുട്ടയിട്ട് പെരുകുകയും, പകൽ സമയം  പലതും തന്നെ കാനകളിൽ വിശ്രമിക്കുകയും ചെയ്യും. സ്ളാബ് ഇട്ട് അടച്ചു വച്ചിരിക്കുന്ന കാനകളിൽ ഫോഗിങ് യന്ത്രം ഉപയോഗിച്ച് പുക നിറച്ചാൽ അതിനുള്ളിൽ വച്ചുതന്നെ കൊതുകുകൾ ചത്തുപോകുകയും, വെള്ളത്തിലുള്ള കൊതുകിന്റെ കൂത്താടികൾ ശാസത്തിനായി വെള്ളത്തിനു മുകളിൽ വരുമ്പോൾ അതും ഈ വിഷപ്പുകയിൽ ചത്തൊടുങ്ങുമെന്നും അന്നത്തെ ആ വാർത്തയിൽ ഞാൻ വായിച്ചിരുന്നതായി ഓർക്കുന്നുണ്ട്. ഒരൊറ്റ ഫോഗിങ് കൊണ്ട് കോടിക്കണക്കിനു കൊതുകുകളെയും അതിന്റെ ലാർവകളെയും കൊല്ലാൻ സാധിച്ചാൽ ഒരൊറ്റ വർഷം കൊണ്ട്  80% കൊതുകുകളും കേരളത്തിൽ നിന്ന് അപ്രത്യക്ഷമാകും. ഈ വിപ്ലവത്തിന് തടസ്സം നിൽക്കുന്നത് കൊതുകുതിരി കമ്പനികളും അതിന്റെ പങ്കു പറ്റുന്ന നിങ്ങളുടെ കൗൺസിലർമാരും മുനിസിപ്പാലിറ്റി അധികൃതരും കരാറുകാരുമാണ്. 

   ചില ചൈനീസ് കമ്പനികൾ ചെറിയ ഇനം ഫോഗിങ് മെഷീൻ വിൽക്കുന്നുണ്ട്. ഒരുപക്ഷെ ഓൺലൈൻ ആയി വാങ്ങാൻ സാധിച്ചേക്കും. കോയമ്പത്തൂരിൽ ഇത് ഉണ്ടാക്കി കൊടുക്കുന്നവരും ഉണ്ടായേക്കാം. അതിൽ  ഉപയോഗിക്കേണ്ട വിഷം കീടനാശിനി വിൽക്കുന്ന കടകളിൽ കിട്ടും. ഏതെങ്കിലും ഒരു റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ  മനസ്സ് വച്ചാൽ ഒരെണ്ണം വാങ്ങി ഇത് മറ്റു റെസിഡൻസ് അസ്സോസിയേഷനുകളിലേക്ക് വാടകയ്ക്ക് കൊടുക്കുകയും ആവാം. നിങ്ങളുടെ പരിധിയിലുള്ള കാനകൾ മുഴുവൻ രണ്ടാഴ്ചയിലൊരിക്കൽ പുക നിറച്ചു നോക്കൂ. ബാക്കി സമയം മറ്റു റെസിഡൻസ് അസ്സോസിയേഷനുകളിൽ ഇത് ആവർത്തിക്കട്ടെ. അതിന്റെ വാടക കൊണ്ട് പതിയെ പതിയെ ഇത് വാങ്ങിയ പണം തിരിച്ചു പിടിക്കാം. ഒരേ ഒരു കൊല്ലം !! നിങ്ങൾക്ക് കൊതുകുതിരി ഇല്ലാതെ ,കൊതുകുകടി കൊള്ളാതെ കിടന്നുറങ്ങാം... വീട്ടിനുള്ളിലോ പുറത്തോ വഴിയിലോ പാർക്കിലോ പോയിരുന്നു സമാധാനമായി സംസാരിക്കാം....

ഓർക്കുക...! ഇതിനു എതിർപ്പുകൾ വരും. അവർ കൊതുകുതിരി കമ്പനിയിൽ നിന്ന് പങ്കു പറ്റുന്നവർ ആയിരിക്കും അല്ലെങ്കിൽ നാട്ടിലെ ബുദ്ധിജീവി എന്ന് വിളിപ്പേരുള്ള ഏതെങ്കിലും ഒരു മണ്ടൻകൊണാപ്പൻ!